Monday, March 21, 2011

ഓർമ്മയുടെ നഖക്ഷതങ്ങൾ



മലയാളികളുടെ മനസ്സിലെന്നും മഞ്ഞൾ പ്രസാദവും ചൂടി നില്ക്കുന്ന ഓർമ്മയാണു മോനിഷ.

ബാഗ്ലൂരിലെ ഇന്ദിരാനഗറിലുള്ള ഇരുനില കെട്ടിടത്തിലെ സ്വീകരണ മുറിയിലിരിക്കുമ്പോള്‍ ഇടതുഭാഗത്ത് ചുമരിലെ ചിത്രത്തിൽ പല വട്ടം കണ്ണുകളുടക്കി. വിവിധതരം സംഗീതം പൊഴിക്കുന്ന ഉപകരണങ്ങൾ നിറഞ്ഞ മുറിയിൽ എതു ഭാഗത്തു നിന്നും കാണാവുന്ന വിധത്തിൽ വെച്ചിരിക്കുന്നു വലിയൊരു ഫോട്ടോ. മരണത്തിനു പോലും മായ്ക്കാൻ കഴിയാത്ത പ്രസാദം ചൊരിയുന്ന ഈ മുഖം പ്രിയപ്പെട്ടതെന്തോ നമുക്ക് നഷ്ടമായെന്ന വേദനയുണർത്തുന്നു.

ഓർമ്മയുടെ നഖക്ഷതങ്ങൾ...

മുമ്പിലിരിക്കുന്നത് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി ആണു. നിറഞ്ഞ ചിരിയും ഭാവങ്ങൾ മിന്നിമറിയുന്ന കണ്ണുകളും വീണ്ടും മോനിഷയെ ഓർമ്മിപ്പിക്കുന്നു. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും നമുക്ക് പരിചിതയാണു ഈ മോഹിനിയാട്ടം നർത്തകി.

കർണാടകയിൽ കേരളത്തിന്റെ തനതു നാട്യകലയായ മോഹിനിയാട്ടത്തിനു ഒരു പ്രത്യേക സ്ഥാനം ഉണ്ടാക്കിയെടുക്കാൻ 1979-ൽ സ്ഥാപിച്ച നൃത്തവേദി (മോനിഷ ആർട്സ് അക്കാദമി) യുടെ സംഭാവന വലുതാണു.

"നൃത്തം പോലെ മോഹിപ്പിക്കുന്നതൊന്നുമില്ല. എങ്കിലും അഭിനയവും ഞാൻ ആസ്വദിക്കുന്നു. അടുത്തിടെ ഇറങ്ങിയ നീലത്താമരയിലെയും എൽസമ്മ എന്ന ആൺക്കുട്ടിയിലെയും റോളുകൾ നല്ലതായിരുന്നു. അല്ലേ?"

ഓരോ വാക്കുകളും സ്വയം ആസ്വദിച്ചു കൊണ്ട് അവർ സൗഹൃദം ചൊരിയുന്നു. ജീവിതത്തിലെ ഒരോ നിമിഷവുമായും പ്രണയത്തിലാണെന്നു വിളിച്ച് പറയുന്ന ചലനങ്ങൾ. നൃത്തം ജീവിതവുമായി മോഹിപ്പിക്കും വിധം ഇഴ ചേർന്ന് നില്ക്കുന്നതിന്റെ ഊർജ്ജമാണത്.

"ഓർമ വെച്ച നാൾ മുതൽ നൃത്തം എനിക്ക് ഹരമായിരുന്നു. ഞാനൊരു നർത്തകിയാവാൻ വേണ്ടി ജനിച്ചവളാണെന്ന തോന്നൽ എങ്ങനെയോ എന്നിൽ വളർന്നിരുന്നു. കലാകാരന്മാർ ഒരുപാടുണ്ടായിരുന്ന തറവാടായിരുന്നു കോഴിക്കോടിലേത്. ഭരതനാട്യം, കഥകളി, തിരുവാതിരക്കളി ഇവയെല്ലാം അഭ്യസിച്ചെങ്കിലും മോഹിനിയാട്ടമാണു എന്നെ കീഴടക്കിയത്."

പ്രഗല്‍ഭരായ ബാലകൃഷ്ണൻ നായർ, കേളപ്പൻ, കലാമണ്ഡലം ചന്ദ്രിക, കല്യാണിക്കുട്ടി തുടങ്ങിയവരുടെ കീഴിൽ പരിശീലനം.

"അഭിനയം അന്നേ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷെ അതൊരു പ്രൊഫഷനാക്കാൻ അന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടായിരുന്നു. മോനിഷ സിനിമയിലെത്തിയപ്പോൾ അവളിലൂടെ ആ സ്വപ്നത്തിലേക്ക് എത്തുകയായിരുന്നു. പക്ഷേ..."

ജീവിതം മാറ്റിമറിച്ച ദുരന്തത്തിന്റെ വേദന ചുരത്തുന്ന നിമിഷങ്ങൾക്ക് കീഴടങ്ങി അവർ നിശബ്ദയായി.

1992 ഡിസംബർ 5.

"എന്റെ എല്ലാമായിരുന്നു അവൾ. സ്വപ്നം, ജീവിതം എല്ലാം. ചെപ്പടിവിദ്യയുടെ ഷൂട്ടിങ്ങിനിടെ ബാഗ്ലൂരില്‍ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രക്കിടയിൽ...എന്റെ മടിയിൽ ഉറങ്ങിക്കിടക്കുകയായിരുനു അവൾ. അങ്ങനെ തന്നെ..."

വിധി ജീവിതത്തിലെ എല്ലാ പ്രതീക്ഷകളെയും തല്ലികൊഴിച്ച പോലെ. യഥാര്‍ത്ഥ്യം അംഗീകരിക്കാനാവാതെ ആസ്പത്രികിടക്കയിൽ മാസങ്ങൾ. ശരീരത്തിലെ പരിക്കുകൾ ഗുരുതരമായിരുന്നു. പക്ഷെ, മനസ്സിലെ മുറിവുകൾ അതിനെക്കാൾ ആഴത്തിലായിരുന്നു.

"കുറച്ച് വർഷങ്ങൾ മാത്രമായിരുന്നെങ്കിലും മോനിഷ അവളുടെ ജീവിതം അര്‍ത്ഥപൂർണമാക്കി എന്നെനിക്ക് തോന്നുന്നു. ആത്മീയതയിൽ അഭയം കണ്ടെത്തിയപ്പൊഴാണു ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാൻ എനിക്കായത്. അനുഭവിക്കുന്നതിനു പകരം ഞാൻ ദുഃഖത്തെ വരിക്കുകയാണു ചെയ്തത്. എന്റെ കുടുബവും ഡോക്ടറും ഒരുപാട് സഹായിച്ചു. നൃത്തത്തിന്റെ ലോകത്തേക്ക് മടങ്ങാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല."

വെറുതെ ഇരുന്ന് കരയുമ്പോള്‍ ഉള്ളതിനേക്കാൾ ആശ്വാസം നൃത്തം അവർക്ക് നല്കി. അങ്ങനെയാണ് മോനിഷ ആർട്സ് അക്കാഡമിയിലെ കുട്ടികളിലെ ചുവടുകളിൽ പുതിയൊരു ജീവിതത്തിന്റെ താളം അവര്‍ കണ്ടത്തിയത്.

"ഗാന്ധാരിവിലാപം സ്റ്റേജിൽ അവതരിച്ചപ്പോൾ 100 മക്കളെ നഷ്ടമായ ഗാന്ധാരിയിൽ ഞാൻ എന്നെ തന്നെ കണ്ടു. മക്കളെ നഷ്ടമായ അമ്മയുടെ ദുംഖം എല്ലാത്തിനുമപ്പുറമാണു. എങ്കിലും നൃത്തം ചെയ്യുമ്പോള്‍ എല്ലാ സങ്കടങ്ങളും അലിഞ്ഞുപോവുന്ന പോലെ."

എഴുപതുകളിൽ ബംഗ്ലൂരിലെത്തിയ ശ്രീദേവി മോഹിനിയാട്ടത്തെ അതിരുകളില്ലാത്ത ആസ്വാദനത്തിനു ഉതകും വിധം അണിയിച്ചൊരുക്കി കർണാടകയിലും സ്വീകാര്യമാക്കി. 2001-ൽ ലഭിച്ച കർണാടക കലാശ്രീ അവാർഡ് അവരുടെ കലാജീവിതത്തിനു അംഗീകാരമായി.

ഡാൻസ് സ്കൂളിന്റെയും സ്റ്റേജ് പെർഫൊർമസിന്റെയും തിരക്കുകൾക്കിടയിലും അവർ ഡയറികുറിപ്പുകൾ സൂക്ഷിക്കുന്നു. ഒരു ആത്മകഥയെഴുതാനുള്ള മോഹം അവർ മറച്ചുവെക്കുന്നില്ല.

യാത്ര പറയും മുമ്പ് ഒരിക്കൽ കൂടെ ചുമരിലെ ചിത്രത്തിൽ കണ്ണുകളുടക്കി.

വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ മലയാളികളുടെ ഹൃദയത്തിൽ വരച്ചിട്ട മഞ്ഞൾക്കുറി.





Monday, February 21, 2011

തണല്‍ പരത്തുന്ന വന്മരങ്ങള്‍






എനിക്ക് തോന്നുന്നതു നിങ്ങൾക്കു വയസ്സനാകൻ ഇഷ്ടമില്ല. അവസാനനിമിഷം വരെ ആക്ടീവ് ആയിരിക്കണം---ശരീരവും മനസ്സും. എന്റെർപ്രെണർഷിപ്പ് ഒരു മനോരോഗമാണു. അതിൽ പെട്ടയാളാണു നിങ്ങളെന്ന് ഏഷ്യാവീക്, ഇന്ത്യന്‍ എക്സ്പ്രെസ്സിന്റെ കാന്റീൻ മുതലായ പലതും തെളിയിച്ചിട്ടുണ്ട്. വയസ്സാകാതിരിക്കാൻ നിങ്ങളെ പോലൊരാൾക്കു രണ്ടു വഴിയേയുള്ളു.

1) രാഷ്ട്രീയം. 11) എന്തെങ്കിലും സ്ഥാപിച്ചു നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.

നിങ്ങൾക്കു ഇടപഴകാൻ പറ്റിയവർ രാഷ്ട്രീയത്തിലില്ലാത്ത കലിയൂഗമായതുകൊണ്ട് നിങ്ങളീ വഴിക്കാലോചിക്കുന്നു. (ആനന്ദവല്ലി എന്ന മലയാളം ഡൈജസ്റ്റ് തുടങ്ങുന്നതിനെ പറ്റി പ്രശസ്ത എഴുത്തുകാരൻ എം. പി നാരായണപിള്ള ഈയിടെ രാജ്യം പദ്മഭുഷൺ നല്കി ആദരിച്ച പത്രപ്രവർത്തനത്തിലെ അതികായനായ ടി. ജെ . എസ് ജോർജിനെ കുറിച്ചു എഴുതിയതാണിത് ---ഘോഷയാത്ര-ടി . ജെ എസിന്റെ ഓർമ്മകുറിപ്പുകൾ)

കടന്നുപോയ എൺപതു വർഷങ്ങളുടെ ഗൗരവം വെളുപ്പിച്ച ഫ്രെഞ്ചു താടിയുമായി ആഴ്ച്ചയിൽ അഞ്ചു ദിവസവും, ഞാനുൾപ്പെടെയുള്ള ഏത് പുത്തൻകൂറ്റ് പത്രപ്രവർത്തകനെയും ലജ്ജിപ്പിക്കുന്ന ഉൽസാഹത്തോടെ, ഒരു തപസ്യയെന്ന പോലെ ഇന്ത്യന്‍ എക്സ്പ്രെസ്സ് ഓഫീസ്സിലെത്തുന്ന ഈ പ്രതിഭാശാലിയെ കാണുമ്പോള്‍ മനസ്സിൽ വരുന്നത് ഈ വരികൾ തന്നെയാണു.

എങ്കിലും വയസ്സനാകാൻ ഇഷ്ടമില്ലാത്തൊരാൾ, പ്രായത്തിന്റെ പേടികളെ അകറ്റി നിർത്താൻ വേണ്ടി മാത്രമോ എഴുതി തെളിയിച്ചെടുത്ത തഴമ്പിന്റെ മാറ്റ് വീണ്ടും തെളിയിക്കാനോ അതുമല്ലെങ്കിൽ വെള്ളിക്കാശിന്റെ പ്രലോഭനത്തിനു കീഴ്പ്പെട്ടൊ ചെയ്യുന്ന അഭ്യാസമല്ല അദ്ദേഹത്തിന്റെതെന്ന് ഒരോ കുറിപ്പുകളും നമ്മോട് പറയുന്നു. വിഷയത്തിന്റെ തെളിമയും തീവ്രതയും ഭാഷയെ സുന്ദരമാക്കുകയും വായന പരസ്പരസംവാദത്തിന്റെ ശക്തമായ വേദിയാവുകയും ചെയ്യുന്ന അനുഭവം.

വന്മരങ്ങൾ ആഴത്തിലാണു മണ്ണിൽ വേരോടുന്നത് എന്ന ഒർമ്മിപ്പിക്കുന്നു ഈ മനുഷ്യൻ. വാക്കുകളിലും ഭാവത്തിലും അനുഭവങ്ങൾ പാകപ്പെടുത്തിയ മിതത്വം.

കൂടുതൽ ഇംഗ്ലീഷ് പറയുകയും ഒരുപക്ഷെ കേരളത്തിൽ ജീവിച്ച് എഴുത്ത് അഭ്യാസമാക്കിയ മറ്റു പലരെക്കാളും മനോഹരമായി മലയാളത്തിൽ പുസ്തകങ്ങളും

കുറിപ്പുകളുമെഴുതുന്ന ഒരാൾ. എം പി നാരായണപിള്ളയുടെ വാക്കുകൾ കടമെടുത്താൽ ‘ഒരു രൂപ ശമ്പളത്തിനു സൗജന്യമായി ഒരു പത്രത്തെ വർഷങ്ങളായി സേവിക്കുന്ന' ആൾ.
‘'നിങ്ങൾ സായിപ്പാണെന്ന തെറ്റിദ്ധാരണയാണു പത്രാധിപന്മാർക്ക്. ഇന്നത്തെ പല പത്രാധിപന്മാരും കോണമുടുത്ത് നടന്നിരുന്ന കാലത്ത് മാതൃഭുമിയിൽ യാത്രാവിവരണങ്ങൾ തുടരനായി എഴുതിയിരുന്ന പൂർവചരിത്രം അധികമാൾക്കുമറിയില്ല‘' എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദൂരക്കാഴ്ച്ചകൾ പലപ്പോഴും തെറ്റിധ്ദാരണയുണ്ടാക്കുന്നു എന്നത് എത്ര ശരിയാണു! തലയുടെ നെടുകെ ധാരാളിത്തത്തോടെ പടർന്നു കയറിയ കഷണ്ടി. ബുദ്ധിജീവികൾക്കു മാത്രം പൊടിഞ്ഞുണ്ടാവുന്ന ഊശാൻ താടി. സാവധാനമെങ്കിലും ഒരു അപ്പൂപ്പൻതാടിയുടെ ലാഘവത്തോടെ നടന്നുപോവുന്നൊരാൾ. വസ്ത്രധാരണത്തിലെ ‘സായിപ്പനിസവും' മിതഭാഷണവും കാരണം അടുക്കാൻ മടിയായിരുന്നു.
ഘോഷയാത്രയിലെ ആകർഷണീയമായ ഭാഷ മനസ്സിലുണ്ട്. ഏകദേശം ഒരു വർഷത്തിനു ശേഷം ഒരു പുസ്തകത്തെ കുറിച്ച് സംസാരിക്കാൻ സിംഹമടയിലേക്കെന്ന പോലെ കയറിചെന്നു. കുറച്ച് വാക്കുകൾ. കുറെ സന്തോഷം. മനസ്സിലെ മഞ്ഞുരുകി. പരിചയം. പിന്നീടൊരിക്കൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കോപ്പി സമ്മാനം. പദ്മഭൂഷന്‍ കിട്ടിയെന്നറിഞ്ഞപ്പോൾ പലരും അത്ഭുതത്തോടെ ചോദിച്ചു. ഇത്രയും കാലം സർക്കാർ എന്ത് ചെയ്യുകയായിരുന്നെന്നു. ഇപ്പോഴെങ്കിലും നല്കാൻ തോന്നിയത് വലിയ കാര്യമെന്ന് മനസ്സിൽ കരുതി. (ജെർണലിസം സ്കൂളുകളിൽ ലക്ഷങ്ങൾ അട വെച്ച് വിരിഞ്ഞുണ്ടായ പുതുതലമുറയിലെ പല സഹപ്രവർത്തകർക്കും ഗൂഗിൾ വെണം ടി.ജെ.എസ് ആരെന്നറിയാൻ. ബർഗാദത്തിനു വേണ്ടി വെബ്സൈറ്റുകളിൾ കമ്മ്യൂണിറ്റി ഉണ്ടാക്കിയവരാണ് !!)
അവാർഡുകളും അംഗീകാരങ്ങളും കൊണ്ട് മാത്രം അളക്കാവുന്ന വ്യക്തിത്വമല്ലെങ്കിലും സര്‍ക്കാര്‍ വൈകിയെങ്കിലും ആദരിച്ചത് ഉചിതമായി. മൗസ്ക്ലിക്കുകളിൽ തുറക്കപ്പെടുന്ന ജനാലകളിലൂടെ മാത്രം ലോകം കാണുന്ന ‘അനുഭവസമ്പത്തുള്ള', സ്വന്തം പ്രതിച്ചായയെക്കുറിച്ച് മാത്രം ആകുലപ്പെട്ട്, കമ്പോളത്തിനും രാഷ്ട്രീയതാല്പ്പര്യങ്ങൾക്കും അനുസൃതമായി അക്ഷരങ്ങൾ വെട്ടിത്തിരുത്തിയും അഭിപ്രായങ്ങൾ മാറ്റിമറിച്ചും ‘കസ്റ്റംമൈഡ്' പീസുകൾ വിറ്റ് സെലിബ്രിറ്റികളാവുന്ന പുതു പത്രപ്രവർത്തക ശിങ്കങ്ങൾ വർഷങ്ങൾക്ക് മുമ്പേ ഒപ്പിച്ചെടുത്തിട്ടുണ്ട് ഈ വക പുരസ്കാരങ്ങളെല്ലാം. വാർത്തകൾ വായിക്കാനും കേട്ടാസ്വദിക്കാനും മാത്രമാണുള്ളതെന്നും വിശ്വസിക്കനുള്ളതല്ലെന്നും നമ്മെ പഠിപ്പിച്ചവർ.
അങ്ങനെയുള്ള ചിലർ കോർപറേറ്റ് ലോബികൾക്ക് വേണ്ടി ഒത്താശ ചെയ്ത നാണിപ്പിക്കുന്ന കഥകളുടെ നാറ്റം ഇപ്പോഴും അന്തരീക്ഷത്തിൽ ഉള്ളതു കൊണ്ടാവാം ഈ മേഖലയിലെ അവാർഡ്, ഇത്ര കാലവും മാറ്റിനിർത്തിയ ടി.ജെ.എസിലും ഹോമായി വൈരമാലയിലും (ഇന്ത്യയിലെ ആദ്യത്തെ വനിത ന്യൂസ് ഫോട്ടോഗ്രാഫർ- പദ്മ വിഭുഷൺ) ഒതുക്കിയത്. അവാർഡിനായി ആഭ്യന്തര വകുപ്പ് പരിഗണിച്ചുവെന്നു പറയപ്പെടുന്നവരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.

(Manini Chatterjee (The Telegraph), Raj Chengappa (The Tribune), Vijay Darda (Lokmat), Arnab Goswami (Times Now), Aarti Jerath (The Times of India), Alok Mehta (Nai Dunia), Vinod Mehta (Outlook), K.S. Sachidananda Murthy (The Week), Dileep Padgaonkar (ex-Times of India), Sanjay Pugaliya (CNBC-Awaaz) and M.K. Razdan (PTI)).

1928-ൽ തയ്യിൽ തോമസ് ജേക്കബിനും ചാച്ചിയമ്മ ജേക്കബിനും പത്തനംതിട്ടയിലെ തുമ്പമണ്ണിൽ ജനിച്ച തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി. ജെ. എസ് പത്രപ്രവർത്തകൻ, ജീവചരിത്രകാരൻ, എഷ്യ വീക്കിന്റെ സ്താപക പത്രാധിപർ എന്ന നിലയിലെല്ലാം നമുക്ക് പരിചിതനാണു. ആദർശവും മൂല്യബോധവും അലങ്കാരങ്ങൾ മാത്രമെന്നു വിശ്വസിക്കുകയും അത്മപ്രശംസയിൽ രമിക്കുകയും വിലകുറഞ്ഞ അഭിപ്രായങ്ങൾ നടത്തി ചാനലുകളില്‍ നിന്നു ചാനലുകളിലേക്ക് പാറിനടക്കുകയും ചെയ്യുന്ന സെലിബ്രിറ്റി ജെർണലിസ്റ്റുകൾക്കിടയിൽ അപവാദമാണു ടി.ജെ.എസ്. 1950-ൽ സബ് എഡിറ്ററായി തുടങ്ങിയ, പല പതിറ്റാണ്ടുകള്‍ നീണ്ടുനില്ക്കുന്ന പത്രപ്രവർത്തന ജീവിതത്തെ തെളിവുറ്റതാക്കി മാറ്റുന്നത് പകരം വെക്കാനാവാത്ത അനുഭവസമ്പത്തും പണയം വെക്കാത്ത പ്രൊഫഷണലിസവുമാണു.
എഴുത്തുകാരിലും പത്രപ്രവർത്തകരിലും അഗ്നിയായി പടർന്ന അടിയന്തിരാവസ്ഥകാലത്തെ ഓര്‍മ്മകള്‍ കാത്തുവെക്കുന്ന ഒരാള്‍ എന്ന നിലയില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലൂണ്ടായ ചലനങ്ങളും അതിന്റെ തുടർച്ചയായുണ്ടായ പത്രപ്രവർത്തനരംഗത്തെ മാറ്റങ്ങളും പക്ഷപാതരഹിതമായി നിരീക്ഷണം നടത്തുന്നതിലെ പാടവം അനുപമമാണ്. ആ കാലത്തെ കഥകൾ വായിച്ചും കേട്ടറിഞ്ഞും പത്രപ്രവർത്തനവുമായി പ്രണയത്തിലായവർ പിന്നീടെത്ര ഉണ്ടായി. (അവരിൽ പലർക്കും ആദർശം പടിക്കൽ ചെരുപ്പെന്ന പോലെ ഉപേക്ഷിച്ച് കയറിച്ചെല്ലേണ്ട ദുര്യോഗമാണു പിന്നീട് ഉണ്ടായതെങ്കിലും )
അറുപതുകൾക്ക് ശേഷം രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും പ്രതിഫലനമായി എക്കാലത്തും പ്രവർത്തിച്ചിട്ടുള്ള മാധ്യമങ്ങളും വൈരുധ്യങ്ങൾക്ക് വിധേയമായി. എഴുപതുകളും എൺപതുകളും ആയതോടെ സ്വാർത്തതാല്പര്യത്തിനു വേണ്ടി പത്രപ്രവർത്തനം ഉപയോഗിക്കുന്നവരുടെ സംഖ്യ വർദ്ദിച്ചുവന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. (രണ്ടായിരാമാണ്ടായപ്പോൾ ഇതെത്ര മാത്രം അപലപനീയമായ സ്ഥിതിയിലെത്തിയെന്നു ഈയിടെ പുറത്തിറങ്ങിയ റാഡിയ ടേപ്പുകൾ നമ്മോട് പറയുന്നു)

പ്രധാനമായും രണ്ടു വിഭാഗങ്ങൾ രൂപപെട്ടു --- പത്രത്തെ സേവിക്കുന്നവരും പത്രത്താൽ സേവിക്കപ്പെടുന്നവരും. ആദ്യവിഭാഗത്തിലെ ഭൂരിഭാഗവും പൊതുജനശ്രദ്ധയിൽ പെടാതെ പ്രവർത്തിച്ചു.---നൂറുകണക്കിനുള്ള സബ് എഡിറ്റർമാർ, ന്യൂസ് എഡിറ്റർമാർ, ലേഖകന്മാർ, എഴുത്തുകാർ. റിപ്പോർട്ടുകൾ ശേഘരിച്ച്, വാക്കുകളെ സ്നേഹിച്ച്, വാചകഘടനയെയും വ്യകരണത്തെയും ഹ്രദയത്തിൽ ഉൾക്കൊണ്ട് പേജുകൾ ക്രമീകരിച്ച് അർപ്പണബോധത്തൊടെ അവർ പത്രങ്ങൾക്ക് കെട്ടുറപ്പു നല്കി. ലോകം അവരെ അറിഞ്ഞില്ല. അവർ സംതൃപ്തരായിരുന്നു എന്നും അദ്ദേഹം എഴുതുന്നു.

ഇന്നും സ്ഥിതി വ്യത്യസ്തമല്ല. എങ്കിലും മറ്റുള്ള തൊഴിലുകളിലെന്ന പോലെ തന്നെ സേവിക്കപ്പെടാൻ ഇഷ്ടപ്പെടുന്നവരാണു ഭൂരിഭാഗവും. പത്ര-ടെലിവിഷൻ ചാനലുകളുടെ ലക്ഷ്യവും പണസമ്പാദനവും മറ്റ് കാര്യസാധ്യങ്ങളുമാണെന്നു ആർക്കാണറിയാത്തത്. സമൂഹനന്മക്കായി നീതിപൂർവ്വവും പക്ഷപാതരഹിതവുമായി നിലപാടുകളെടുക്കുന്ന സ്ഥാപനങ്ങൾ വിരലിലെണ്ണാൻ പോലുമില്ല. ഗൗരവവായന വിസ്മൃതിയാവുകയും ഇൻസ്റ്റന്റ് ഫുഡിനൊപ്പം നേരം പോക്കാനുള്ള ബ്രേക്കിംഗ് ന്യൂസിന്റെ റ്റാബ് ലെറ്റ് സൗകര്യത്തിലേക്ക് നമ്മൾ ചുരുങ്ങുകയും ചെയ്തിട്ട് അധികകാലമൊന്നുമായിട്ടില്ല.

പോയകാല നന്മകളോർത്ത് കണ്ണീർ വാർക്കാനും വരുന്നത് കെട്ട കാലമാണെന്നു സ്ഥാപിക്കാനുമല്ല. ടെക്നോളജിയുടെ, പണത്തിന്റെ, അവസരങ്ങളുടെ ധാരാളിത്തം. ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന മൂല്യബോധത്തിന്റെ, ഉണ്മയുടെ തുള വീണ കുപ്പായമാണു നമ്മുക്കണിയാൻ ഈ കാലം കാത്തുവെച്ചത്. അതുകൊണ്ട് തന്നെ ചെറുതും വലുതുമായ പ്രലോഭനങ്ങളുടെ കാറ്റിൽ വീഴാതെ പതിറ്റാണ്ടുകൾ തലയുയർത്തിനില്ക്കുന്ന അപൂർവം ചില വന്മരങ്ങളെ കാണുമ്പോള്‍ നമിക്കാതെ വയ്യ.







Friday, January 21, 2011

മാറുന്ന ബന്ധങ്ങളും മാറാത്ത നമ്മളും







മഴവിൽ ക്കാവടി എന്ന സിനിമയിലെ ഒരു രംഗം ഒർമ്മയിലുണ്ട് .

ആലിൻ ത്തറയിൽ ചോക്കു കൊണ്ട് വരച്ചു അതീവ ശ്രദ്ധയൊടെ ശങ്കരാടിയും നായകനായ ജയറാമും കൂട്ടരും രാത്രി പദ്ധതി തയ്യാറാക്കുന്നു. നമ്മളും ജാഗരൂകരായി. പിറ്റേ ന്നു പ്ലാൻ അനുസരിച്ചു പ്രണയ ബന്ധിതരായ നായകനും നായിക സിതാരയും കല്ല്യാണത്തെ എതിർക്കുന്ന വീട്ടുകാരുടെയും ഗുണ്ടകളുടെയും കണ്ണു വെട്ടിച്ചു ഒരു വിധം ചെന്നെത്തുമ്പൊൾ രജിസ്റ്റ്രേഷന്‍ ഒഫിസിനു അവധി. ഇതിലെറെ എന്തു സംഭവിക്കാൻ എന്ന ഭാവത്തിൽ നില്ക്കുന്ന കാമുകരുടെ നിരാശ അതിനെക്കാൾ തീവ്രതയൊടെ നമ്മളാണു അനുഭവിച്ചതു! (അപ്പുറത്തിരുന്നു ആശ്വാസത്തിന്റെ ചിരി ചിരിച്ച അച്ഛനെയും അമ്മയെയും അല്പ്പം പ്രതിഷേധത്തൊടെ നോക്കി കൗമാരം). അങനെയൊക്കെ ആണു നമ്മൾ പഠിച്ചതു പ്രേമിക്കുകയാണെങ്കില്‍ ക്ലൈമാക്സ് കല്ല്യാണം തന്നെ ആയിരിക്കണമെന്നു . അതു വീട്ടുകാർ അറിഞ്ഞാണെങ്കില്‍ ‘പെണ്ണായാൽ പൊന്നു വെണ'മെന്നു പാട്ടും പാടി ഒരു പൊന്നിൻകുടമായി കല്ല്ല്യാണമണ്ഡപത്തിലേക്ക് യാത്ര ആവാം. ഇനിയിപ്പൊൾ എയർടെല്ലുകാരും റിലയൻസുകാരുമൊക്കെ വിയർപ്പൊഴുക്കി കണക്ഷൻ കിട്ടിയതാണെങ്കില്‍ രജിസ്റ്റര്‍ ഓഫീസുമൊക്കെ തന്നെ ശരണം.

ആദ്യത്തെ ഫ്രൈയിമിൽ കണ്ട് മുട്ടുന്ന ആണ്ണിന്റെയും പെണ്ണിന്റെയും കഥ പ്രണയമെന്ന ബലൂണിലൂടെ വീർത്തു വന്നു വിവാഹത്തിലെത്തി ‘പൂജ്യരായി' നില്ക്കുന്നതൊടെ പല സിനിമകളുടെയും റീലുകൾ തീർന്നുപൊയി. അവർ കണ്ടു , കഷ്ടപ്പെട്ടു കല്ല്യാണൊം കഴിച്ചു ഇനിയെന്തോന്നു കഥയെന്നും ചൊദിച്ചു കാണികൾ ആഹ്ലാദവിവശരായി മടങ്ങി. ഇനിയിപ്പൊ, കല്ല്യാണം കഴിഞ്ഞ അ കഥാപാത്രങ്ങളുടെ കഥയാണെങ്കിലോ അവിടെ അടിയും പിടിയും അവിഹിത ബന്ധങ്ങളും . (സമകാലീന മെഗാസീരിയലുകൾ സാക്ഷി.)

സിനിമകൾ ജീവിതത്തിന്റെ നേർപ്പകർപ്പുകളാണെന്നൊന്നും കരുതാൻ വയ്യ. എന്നിരുന്നാലും വ്യവസ്ഥാപിതമായ ഒരു സാമൂഹികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നവയാണു മിക്കവയും. കുടുംബത്തിലധിഷ്ഠിതമായ സംസ്കാരത്തിൽ വിവാഹം എന്ന സ്ഥാപനത്തിനു എത്രമാത്രം വേരോട്ടമുണ്ടെന്നതിനു എളുപ്പത്തിൽ കണ്ടെത്താവുന്ന ചൂണ്ട് പലകയാണു സിനിമ.

ശരാശരി മലയാളിയെ സംബന്ധിച്ചാണെങ്കില്‍, പഠിത്തം -ജോലി-വിവാഹം എന്ന തകർക്കാൻ പറ്റാത്ത വിശ്വസത്തിന്റെ ഒരു സ്വഭാവികമായ വളർച്ചയാണു ജീവിതം. കാലാകാലങ്ങളായി ഭൂരിപക്ഷ പിന്തുണയൊടെ നിലനില്ക്കുന്ന ഇത്തരം ചിട്ടവട്ടങ്ങലല്ല പുറത്ത് നില്ക്കുന്നവരെ, വിവാഹിതരാവാതെ ഒന്നിച്ചു ജീവിക്കുന്നവരെ പൊതുസമൂഹം എങ്ങനെയാണു കാണുന്നത് എന്നതു പുതിയ സുപ്ര്Iം കോടതി വിധിയും അതെ തുടര്‍ന്നുള്ള ചർച്ചകളും സൂചിപ്പിക്കുന്നു. ലിവ് ഇൻ റിലേഷൻഷിപ്പ് പാശ്ചാത്ത്യ ഉല്പ്പന്നമാണെങ്കിലും ഇന്ന് നമ്മുടെ നഗരസംസ്ക്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പ്രായപൂർത്തിയായ ആണിനും പെണ്ണിനും വിവാഹിതരായൊ അല്ലാതെയൊ ഒരുമിച്ച് താമസിക്കുന്നതിനൊ വിവാഹ പൂർവരതിയിലെർപ്പെടുന്നതിനൊ ഇന്ത്യയിലെ നിയമവ്യവസ്ഥ തടസ്സം നില്ക്കുന്നില്ല. എന്നിരുന്നാലും കുടുംബ വ്യവസ്ഥക്കു ഭീഷണിയാവുന്ന ഒരു പ്രവണത എന്ന നിലയിൽ ഇതിനൊടുള്ള എതിർപ്പ് ഇന്നും ശക്തമാണു. സമൂഹനിയമങ്ങളും വ്യക്തി സ്വാതന്ത്രവും ഏറ്റുമുട്ടുന്ന അവസ്ഥ.

സുപ്രിം കോടതി വിധിയനുസരിച്ച് ഉപെക്ഷിക്കപ്പെടുന്ന സ്ത്രീക്കു ജീവനാംശത്തിനു അർഹതയുണ്ടാവണമെൻകിൽ വിവാഹമൊ അതിനു സമാനമായ ബന്ധമൊ (relationship in the nature of marriage) ആണെന്നു തെളിയിക്കണം. വിവാഹത്തിനു സമാനമായ ബന്ധങ്ങൾ എന്നതിൽ ലിവ് ഇൻ റിലെഷൻഷിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധെയമാണു. Domestic Violence Act, 2005അനുസരിച്ചു കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇത് കാരണം ഇവർക്കു ലഭ്യമാവുകയില്ല. ഇതൊടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം ജുസ്റ്റിസ് Markandey Katjuവും T S താക്കൂറും ഉം അടങ്ങിയ ബെഞ്ച് മാറിയ ചുറ്റുപാടില്‍ നിയമത്തിൽ കാലാനുസരണം മാറ്റം വരുത്താൻ നിർദേശിക്കുകയുണ്ടായി. കാലിഫോർണിയയിൽ നിലവിലുള്ള പാലിമണി (palimony, meaning alimony for your pal) ഒരു മാത്യകയായി കണ്ട് ഒപ്പം ജീവിക്കുന്ന വ്യക്തി ഉപേക്ഷിച്ചു പോയാൽ ജീവനാംശം നല്കാൻ നിയമവ്യവസ്ഥ വേണമെന്നാണു കോടതി അഭിപ്രായപെട്ടത്. നിലവില്‍ Code of Criminal Procedure (CRPC Section 125) പ്രകാരം ഭാര്യ എന്ന സർട്ടിഫിക്കറ്റ് ഉള്ള ഒരാൾക്കു മാത്രമെ ഇതിനു അവകാശമുള്ളു.

അതെ സമയം പ്രായപൂർത്തിയായ ആണിനും പെണ്ണിനും ഒരുമിച്ച് താമസിക്കുന്നതിനു ഒരു നിയമതടസ്സവുമില്ലതാനും.

അത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ അവസ്ഥയും കണക്കിലെടുക്കെണ്ടതുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പൗരന്മാർക്കു നല്കുന്ന സാമൂഹിക സുരക്ഷിതത്വം ശ്രദ്ധേയമാണ്. കുട്ടിയുടെ കെയർ ടേക്കറൂടെ (caretaker) വരുമാനമനുസരിച്ചു അവിടെയുള്ള സാമൂഹിക സുരക്ഷ സംവിധാനം കുട്ടിക്കും (എകദേശം 100 യൂറൊ ഓരോ കുട്ടിക്കും) അമ്മക്കും (തൊഴിലില്ലായ്മ വേതനം) തുടങ്ങിയ രീതിയില്‍ സഹായം ചെയ്യുന്നു. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഇതു അതുപൊലെ അനുകരിക്കാൻ ശ്രമിക്കുന്നതു പ്രായൊഗികമല്ല. എങ്കിലും, നിലനില്ക്കുന്ന സാമൂഹികരീതികളിൽ നിന്നു മാറിനടക്കുന്നവർക്കു നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിലെ വൈരുധ്യം അപലപനിയമാണു.

അടുത്തിടെ ചില മലയാള ചാനലുകൾ നയിച്ച ചർച്ചകളിലെ പരാമർശങ്ങൾ സൂചകങ്ങളായി കാണാമെങ്കില്‍ താലിച്ചരടിന്റെ കുരുക്കില്ലാത്ത ആൺ-പെൺ ബന്ധങ്ങളെല്ലാം അവിഹിതവും അശ്ലീലവുമാണെന്നു വിളംബരം ചെയ്യുന്ന പ്രവണതയാണു കാണുന്നതു. വിവാഹിതിരായിരിക്കെ ഒരാൾക്കു മറ്റൊരു സ്ത്രീയുമായൊ പുരുഷനുമായൊ ഉള്ള ബന്ധങ്ങളെ ലിവ് ഇൻ റിലേഷൻഷിപ്പിൻടെ പട്ടികയിൽ പെടുത്തുന്നതു വിവാഹേതരബന്ധങ്ങളുടെ സാധൂകരണമാവുകയെ ഉള്ളു. നിയമപ്രകാരം വിവാഹിതരായ ശേഷം മറ്റ് ബന്ധങ്ങളിൽ ലൈംഗികസ്വാതന്ത്ര്യം കണ്ടെത്തുന്നവരുടെ എണ്ണത്തിൽ കേരളം ഒട്ടും പുറകിലല്ല. എന്നിരുന്നാലും യുവാക്കൾക്കിടയിൽ സ്വീകാര്യത വന്നു കൊണ്ടിരിക്കുന്ന ലിവ് ഇൻ റിലേഷൻഷിപ്പ് എന്ന രതിയെ അസന്മാർഗികം എന്നു വിളിക്കുന്നത്, ഒളിച്ചുനോട്ടങ്ങളിൽ അഭിരമിക്കുകയും, ഒളിച്ച് തിന്നു ലൈംഗികചൊദനകളെ രസപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ മലയാളി മാനസിക നില സൂചിപ്പിക്കുന്നു.

എഴുപതുകളുടെ തുടക്കത്തിലാണു നമ്മുടെ രാജ്യത്തെ നഗരങ്ങളിൽ സ്വാതന്ത്രദാഹികളായ യുവാക്കള്‍ക്കിടയിൽ ഈ പ്രവണത പരക്കുന്നതു. കുടുംബങ്ങളിൽ അധിഷ്റ്റിതമായ സംസ്കാരത്തിന്റെയും മതങ്ങളുടുയും സ്വാധീനം ഇതിന്റെ പ്രചാരത്തിനു തടസ്സമായെന്ന്ത് ശ്രദ്ധേയമാണു. (വ്യക്തിസ്വാതന്ത്രം മുദ്രവാക്യമാക്കിയ യുവാക്കളുടെ ഒരു വിധപ്പെട്ട 'ഭ്രാന്തു'കളെല്ലാം കല്ല്യാണമെന്ന ആണിയിലടിച്ചു കുടുംബച്ചുമരിനു മുകളിൽ തൂക്കുകയാനു പതിവു).

ബങ്ഗ്ളൂരിൽ ഈയിടെ ഒരു ഇംഗ്ലീഷ് ഷ് ദിനപത്രം നടത്തിയ സർവെയിൽ പങ്കെടുത്ത (മാസവരുമാനമുള്ള) ഒരു വിഭാഗം അഭിപ്രായപെട്ടതു അവർ പാർട്ണരിൽ നിന്നും ജീവനാംശം പ്രതീക്ഷിക്കുന്നില്ല എന്നാണു. സാമ്പത്തിക സ്വാതന്ത്രമുള്ള ഈ ഒരു വിഭാഗത്തിനെ മാറ്റിനിർത്തിയാൽ ഈ രീതിയിൽ ചതിക്കപെട്ടവരും ഉപേക്ഷിക്കപെട്ടവരും അനാഥരാക്കപെടുന്നവരുമായ കുട്ടികളും നിയമപരമായ അവകശങ്ങള്‍ കിട്ടതെ പോവുന്ന അവസ്ഥ ചർച ചെയ്യേണ്ടതാണ് . (സർവെയിൽ ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവരിൽ മലയാളികളും ഉണ്ടായിരുന്നു. മറുനാട്ടിൽ എന്ത് നടന്നാലും ഒരു നാട്ടുകാരനെങ്കിലും ഉണ്ടെന്നറീയുന്നത് മലയാളിക്ക് ഒരു സുഖമാണു. അതു അവാർഡ് കിട്ടിയതായാലും അഴിമതിയായാലും കൊലയൊ തീവ്രവാദമോ ആയാലും.)

എതിർപ്പുണ്ടാവുമെന്നു ഭയന്നു എല്ലാവരും പ്രേമിക്കാതിരിക്കുന്നില്ല. (ഭീരുക്കളെ നിങ്ങളെ കുറിച്ചല്ല). സമൂഹമെതിർത്തിട്ടും വ്യഭിചരിക്കേണ്ടവര്‍ താവളങ്ങൾ കണ്ടെത്തുന്നു. കൊലപാതകികൾ തലയെണ്ണുന്നു. മതങ്ങളും സമൂഹവും ഒരുമിച്ചു വളോങ്ങിയിട്ടും തീവ്രവാദികൾ ബോംബുകൾ അട വെച്ചു പൊതു ഇടങ്ങളിൽ ശവങ്ങളെ വിരിയിക്കുന്നു. അതുകൊണ്ട് എതിർപ്പു വകവെക്കാതെ എല്ലാവരും വിവാഹം കഴിക്കാതെ ജീവിക്കണമെന്നില്ല. സാമൂഹിക വ്യവസ്ഥക്കു പോറലേല്പ്പിക്കുന്ന പ്രവണതകളെ മുളയിൽ തന്നെ നുള്ളിക്കളയാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നീടു പാടെ പിഴുതു മാറ്റാനും കഴിയില്ലെന്നതു യാഥാര്‍ത്ഥ്യമാണ്. കണ്ണടച്ചിരുട്ടാക്കുന്നതിനു പകരം അതിൽ ഇരകളാക്കപെടുന്നവർക്ക് ഭരണഘടനക്കനുസ്യതമായ സംരക്ഷണം ഉറപ്പാക്കേണ്ടതില്ലെ എന്നു പക്വതയോടെ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു



Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore