Thursday, October 7, 2010

എല്‍സമ്മ എന്ന പെണ്‍കുട്ടി - movie review

എല്‍സമ്മ എന്ന പെണ്‍കുട്ടിക്കെന്താണ് കുഴപ്പം? -- Published on http://www.nattupacha.com/




ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഉള്ളത് പറയണമല്ലോ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന പേരിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് ലാല്‍ ജോസിന്റെ പുതിയ പടം കാണാന്‍ തീരുമാനിച്ചത്. ക്ലാസ്മേറ്റ്സും മീശമാധവനും പോലുള്ള പുതുമയുള്ള സിനിമകള്‍ തന്ന ലാല്‍ ജോസ് അത്ര സുഗന്ധം പരത്താത്ത നീലത്താമര കാണിച്ചു നിരാശപെടുതിയെങ്കിലും അതിലെ പാട്ടുകള്‍ ഇമ്പ മുള്ളതായിരുന്നു. പറഞ്ഞു വരുന്നത് എല്‍സമ്മ ഓര്‍ത്തു വെക്കാന്‍ കൊള്ളാവുന്ന ഒരു പാട്ടു പോലും പാടിയില്ല എന്നാണ്.

എല്‍സമ്മ എന്ന പെണ്‍കുട്ടിക്ക് എന്താണ് കുഴപ്പം?

അച്ഛന്‍ മരിച്ചുപോയി. അമ്മ രോഗിയും കര്യപ്രപ്തിയുമില്ലാത്തവള്‍. മൂന്ന് അനിയത്തിമാരുടെയും കാര്യങ്ങള് നോക്കണം. അയല്‍വക്കത്തെ പാപ്പന്റെ (നെടുമുടി വേണു ) വീട്ടില്‍ പണ്ട് റബ്ബര്‍ വെട്ടാന്‍ വന്നതിന്റെ പേരില്‍ അച്ഛന് കിട്ടിയ വീടിലാണ് താമസം. രാവിലെ എണീറ്റ്‌ പത്രം വില്‍ക്കാന്‍ പോകുന്നു. മാതൃഭൂമി പത്രത്തിന്റ താല്‍ക്കാലിക പ്രാദേശിക ലേഖിക കൂടിയയത് കൊണ്ട് ബാലന്‍ പിള്ള സിറ്റി എന്ന ഗ്രാമത്തിലെ നാട്ടുകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. (അതുകൊണ്ട് മാത്രം രാഷ്ട്രീയക്കാരും ഗുണ്ടകളും പോരാത്തതിനു പോലീസുമൊക്കെ ചൊല്‍പ്പടിക്ക് നില്‍ക്കുമെന്ന് പറയുന്നത് ഇത്തിരി കടന്ന കയ്യായി പോയില്ലേ എന്ന് തിരക്കഥാക്യത്ത് സിന്ധു രാജിനോട് ആരും ചോദിച്ചുപോവും. കേരളത്തില്‍ തന്നെയല്ലേ ആ ഗ്രാമം?)

ആവശ്യത്തിനു ആത്മവിശ്വാസമുണ്ട്. കാര്യവിവരവും ധൈര്യവുമുണ്ട്. സുഹൃത്തും പാല്ക്കാരനുമായ പാലുണ്ണിയോട് (കുഞ്ചാക്കോ ബോബന്‍) ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും പ്രണയവിവശയായി നടക്കുന്നില്ല. ആരോടും പ്രണയമില്ലെന്നു തെളിയിക്കാന്‍ എല്‍സമ്മ ചില നാടകങ്ങളൊക്കെ കാണിക്കുന്നുണ്ട്. അനിയത്തിമാരെ വളക്കാന്‍ നോക്കുന്ന പൂവാലന്മാരെ ഓടിക്കാനും അവരെ പഠിപ്പിക്കാന്‍ വേണ്ടി പത്താം ക്ലാസ്സ്‌ തോറ്റു എന്ന് കള്ളം പറഞ്ഞു പഠിത്തം നിര്‍ത്തി ചില ത്യാഗങ്ങളൊക്കെ ചെയ്യുന്നുണ്ട്. കള്ളു വാറ്റു ന്നതിനും കുന്നു ഇടിച്ചു നിരതുന്നതിനും എതിരായി നാട്ടുകാരെ സംഘടിപ്പിക്കുകയും സമരം ചെയ്യുന്നതും ചെയ്ത് സാമൂഹ്യസേവനം ചെയ്യുന്നുണ്ട്. ഒരു പെണ്ണിനിതൊക്കെ ചെയ്യനോക്കുമോ?

എന്നാല്‍ പിന്നെ എത്സമ്മയെ അങ്ങ് 'ആണ്‍കുട്ടി; ആക്കി കളയാമെന്നു സംവിധായകനും നാട്ടുകരുമോക്കെയങ്ങ് വിചാരിച്ചു. അങ്ങനെ എല്‍സമ്മ എന്ന പെണ്‍കുട്ടി ആണ്‍കുട്ടിയായി . (ഇത് കേരളം തന്നെ!)

ഇങ്ങനെ 'ആണതതമുള്ള' എല്സമ്മ പത്രം വിറ്റും വലിയൊരു കുടുംബം പോറ്റുന്ന (അതെങ്ങനെ എന്നൊന്നും ചോദിക്കരുത്. കേട്ടുരുപ്പില്ലാത്ത കഥയില്‍ ചോദ്യവുമില്ല ഉത്തരവുമില്ല) ഗ്രാമത്തിലേക്ക് അയല്‍വക്കത്തെ പാപ്പന്റെ കൊച്ചുമകനായ എബി മോന്‍ എന്ന പരിഷ്കാരിയായ പഞ്ചാരകുട്ടനും തന്നിഷ്ടക്കാരിയായ പെങ്ങളും കുറെ കൂടുകാരും വരുന്നതോടെ ഉണ്ടാവുന്ന സംഭവങ്ങളാണ് പിന്നീട്. എത്സമ്മയെയും കുടുംബത്തെയും തകര്‍ക്കാന്‍ കള്ളു കച്ചവടക്കാരന്‍ കരിപ്പല്ള്ളി (വിജയരാഘവന്‍) എബിയും കൂടുക രെയും കൂട്ടുപിടിക്കുന്നു. എല്ലാ കാര്യത്തിലെന്ന പോലെ ഇവിടെയും എല്‍സമ്മ മാത്രം വിജയിക്കുന്നു.

രണ്ടാം പകുതിയ്ടെ തുടക്കം മുതല്‍ ഉള്ള ഇഴച്ചില്‍ അവസാനം വരെ നില നിര്‍ത്താന്‍ എന്തായാലും കഥാകാരന്‍ വിജയിച്ചു. ഇടയ്ക്കിടെ പള്ളിയിലെക്കെന്നും പറഞ്ഞു പോവുന്ന എത്സമ്മ്മയുടെ അമ്മ ഹൃദ്രോഗിയനെന്നറിയുമ്പോള്‍ മക്കളെ പോലും ഞെട്ടിക്കാനോ ഹൃദയം തൊടുന്ന രീതിയില്‍ അവതരിപ്പിക്കാനോ ലളിതയെ പോലുള്ള ഒരു നടി ഉണ്ടായിട്ടും തിരക്കഥാക്യത്തിനു കഴിഞ്ഞിട്ടില്ല. ഓ ഇതായിരുന്നോ കാര്യമെന്നെ തോന്നലെ പ്രേക്ഷകര്‍ക്ക് തോന്നു. അവസാനം പാലുകാരന്‍ പാലുണ്ണിയെ തന്നെ കല്യാണം കഴിക്കുമെന്ന് സംവിധായകന്‍ തെളിയിക്കുന്നു. അതിലര്‍ക്കെങ്കിലും ഒരു സംശയം തോന്നിക്കുന്ന വിധത്തില്‍ ഒരു കാര്യവും സിനിമയില്ല തന്നെ.


എത്സമ്മയെ അവതരിപ്പിക്കുന്ന ആന്‍ അഗസ്ത്യന്‍ പുതുമുഖത്തിന്റെ പതര്‍ച്ചയോന്നുമില്ലാതെ അഭിനയിച്ചിട്ടുണ്ട്. എങ്കിലും കഥകാരന്റെ കഴിവില്ലായ്മ എന്ന പറയാനാവു,, ആ കഥാപാത്രത്തിന്റെ വികാര വിക്ഷോഭങ്ങള്‍ തീവ്രതയോടെ അവതരിപ്പിക്കാന്‍ പറ്റിയ ഒരു രംഗം പോലും ഇല്ലാത്ത കാമ്പില്ലാത്ത ഒരു വേഷം മാത്രമായി എല്‍സമ്മ. ഒട്ടും പുതുമയില്ലാത്ത ഒരു കഥ അവതരണത്തില്‍ കൊഴുപ്പിചെടുക്കാനുള്ള ലാല്‍ ജോസിന്റെ ശ്രമം ആദ്യ പകുതിക്ക് ശേഷം പരാജയമായി പോയി.

ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വശ്യത ഒപ്പിയെടുത്ത ദ്യശ്യങ്ങള്‍ (ക്യാമറ വിജയ്‌ ഉലകനാഥന്‍). മോശമെന്ന് പരയിപ്പിക്കാത്ത താരനിര. അല്‍പം പെണ്ണിലും കുപ്പിയിലും താല്‍പ്പര്യമുള്ള രാഷ്ട്രീയക്കാരനായി ജഗതി ശ്രീകുമാര്‍ തിളങ്ങി. കല്യാണ ബ്രോകര്‍ ആയി വരുന്ന സുരാജ് വെഞ്ഞാറ മൂടിന്റെ തമാശകള്‍ സഹിക്കാന്‍ വയ്യാതെ ആയിരിക്കുന്നു. തമാശ കൊണ്ട് പ്രാന്ത് ആയി എന്ന പറയുന്ന പോലെ എല്ലാ സിനിമയിലും എന്തെങ്കിലും കാണിച്ചു തമാശക്കാരനാണെന്ന് തെളിയിച്ചേ അടങ്ങൂ എന്ന മട്ടിലാണ്‌ പ്രകടനം. കുഞ്ചാക്കേ ബോബന് കിട്ടിയ നല്ലൊരു വേഷം. ഇന്ദ്രജിത്തും ജനാര്‍ദ്ദനനും ശ്രീദേവി ഉണ്ണിയുമെല്ലാം അവരുടെ വേഷം ഭംഗിയാക്കി.

റഫീഖ് അഹമെദ് എഴുതി രാജാമണി സംഗീതം നല്‍കിയ പാട്ടുകള്‍ ഒന്ന് പോലും ഓര്‍മയില്‍ നില്‍ക്കുന്നില്ല. ഒരു ഡാന്‍സും കൂടിയാവാം എന്ന മട്ടില്‍ കൂട്ടിച്ചേര്‍ത്ത ആനും ഇന്ദ്രജിത്തും ചേര്‍ന്നുള്ള ഒരു പാട്ടുരംഗം ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു.

എല്‍സമ്മ എന്ന പെണ്‍കുട്ടി അത്ര പ്രശ്നങ്ങളും നടകീയതയോന്നുമില്ലാത്ത ആ നാട്ടിലെങ്ങാനും ജീവിച്ചു പോയേനെ. അവളെ പിടിച്ചു 'ആണ്കുട്ടിയക്കാനും' ത്യാഗിയാക്കാനുമൊക്കെ പോകേണ്ട വല്ല കാര്യവുമുണ്ടോ ലാല്‍ ജോസ്? നല്ലൊരു സിനിമ മലയാളികള്‍ക്ക് തരാനുള്ള വല്ല ആഗ്രഹവുമുണ്ടയിരുന്നെങ്കില്‍ നല്ലൊരു കഥ കിട്ടിയിട്ട പോരെ ഈ സാഹസം?


വാല്‍ കഷ്ണം : തല കുനിച്ചു നടക്കാത്ത, കാര്യങ്ങള്‍ വ്യക്തമായി പറയുന്ന, സ്വന്തം കാലില്‍ നില്ക്കുന്ന എതു പെണ്ണും 'ആണ്‍കുട്ടി' ആണെന്ന പിന്തിരിപ്പന്‍ ചിന്താഗതിയില്‍ കടിച്ചു തൂങ്ങുന്ന സിനിമയുടെ ഒടുവിലെങ്കിലും ഒരു തിരുത്ത് ആവാമായിരുന്നു. എല്‍സമ്മ പെണ്‍കുട്ടി തന്നെ ആണെന്ന്.

No comments:

Post a Comment

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore