Monday, April 26, 2010

ഹുസൈനെ പേടിക്കുന്നവരും ഹുസൈന്‍ പേടിപ്പിക്കുന്നവരും

(Published on http://www.nattupacha.blogspot.com/)


ഞങ്ങളുടെ നാട്ടിലൊരു പഴമൊഴിയുണ്ട്. താടിയുള്ള അപ്പനെ പേടി കാണുമെന്നു.
മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ എന്ന M F ഹുസൈന്‍സാഹിബിനു നല്ല ശൊങ്കന്‍ താടിയുണ്ട്. മുടിയും വടിയും പോരാത്തതിനു വരയുമുണ്ട്. വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ആവശ്യക്കാരും ആവശ്യത്തിലേറെ സമ്പത്തും വിവാദങ്ങളുമുള്ള ഈ കലാകാരന്‍ ഈയിടെ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത് ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചു ഖത്തര്‍കാരനായപ്പോഴാണ്.ഉടന്‍ തന്നെ പട്ടിക്ക് എല്ലിന്‍ കഷ്ണമെന്ന പോലെ മാധ്യമങ്ങളെല്ലാം ചാടി വീഴുകയും ചെയ്തു.കലാകാരന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദി ക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ചര്‍ച്ച എന്നതിനേക്കാള്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതിനെതിരായ ഒരു യുദ്ധമായി മാറി അത്.
ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാനുള്ള ഹുസൈന്റെ തീരുമാനം രാജ്യത്തിന്‌ അപമാനകരമാണെന്ന് കലാകാരന്മാരും ലിബറത്സും വാദിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഒരു വ്യക്തിക്ക് അതില്‍ കുറ്റബോധം പ്രകടിപ്പിക്കാതെ ഇന്ത്യയില്‍ കഴിയാനാവില്ലെന്നായിരുന്നു ഹിന്ദു മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത ഒരു വിഭാഗത്തിന് പറയാനുണ്ടായിരുന്നത്. ഒരു ദേശീയ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വലിയൊരു ലേഖനമെഴുതി ഉത്ഘാടനം ചെയ്ത ആ പ്രചാരണ പരിപാടിയുടെ ലക്‌ഷ്യം എന്ത് തന്നെ ആയിരുന്നെങ്കിലും ആ ചര്‍ച്ച വര്‍ഗീയ സ്വഭാവമുള്ളതായിരുന്നു. ഹുസൈനെതിരായ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ന്യായീകരിക്കാനല്ല, ഈ കാര്യം ഇവിടെ പരാമര്‍ശിച്ചത്.

മാധ്യമങ്ങള്‍ക്ക് ജനങ്ങളെ എത്രത്തോളം ക്രിയാത്മകമായി സ്വാധീനിക്കാനാവുമോ അത്രത്തോളം തന്നെ അവരുടെ മീതെ ആശയങ്ങള്‍ അടിച്ചെല്‍പ്പിക്കാനും കഴിയും.വായിച്ചു നല്ലത് മാത്രം സ്വാംശീകരിക്കാനുള്ള ഒരു സാവകാശമോ, അല്ലെങ്കില്‍ അതിനൊരു അവസരമോ വായനക്കാരന് ലഭിക്കുന്നില്ല എന്ന് വരുന്നു.

ഈയിടെ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്റെ ബുര്‍ഖക്കെതിരായ ഒരു ലേഖനത്തിന്റെ കന്നഡ പരിഭാഷ ഒരു പത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ഉതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.ഗൂഗിളില്‍ തിരഞ്ഞാല്‍ ആര്‍ക്കും കിട്ടുന്ന, വര്‍ഷങ്ങള്‍ക്കു മുമ്പ് ഔട്ട്ലുക് വാരികയില്‍ വന്ന ഒരു ലേഖനം ലോക വനിതാ ദിനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചപ്പോള്‍ കര്‍ണാടകയിലെ പലയിടങ്ങളില്‍ വര്‍ഗീയ ലഹള പൊട്ടിപുറപ്പെട്ടു.രണ്ടു പേര്‍ ഷിമോഗയില്‍ പോലിസ് വെടി വെപ്പില്‍ കൊല്ലപെട്ടു.

(നിര്‍ഭാഗ്യമെന്നു പറയട്ടേ, ആ സംഭവത്തിന്‌ ശേഷം മുസ്ലിം വിഭാഗത്തിന്റെ എതിര്‍പ്പ് ഭയന്നു ഒരു ബംഗാളി മാഗസിന്‍ അവരുടെ പക്തി നിര്‍ത്തലാക്കുകയും ചെയ്തു.) ഒരു എഴുത്തുകാരിയുടെ തികച്ചും വ്യക്തിപരമായ ഒരു ആശയം ഈ രാജ്യത്തു എവിടെയോ ജീവിക്കുന്ന രണ്ടു പേരുടെ ജീവന് വില പറയാന്‍ മാത്രം കാര്യ ഗൌരവമുളളതായിരുന്നോ? അങ്ങനെയെങ്കില്‍ തന്നെ, ഒരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ആ പഴയ ലേഖനം വീണ്ടും ചര്‍ച്ച ചെയ്യപെടെണ്ടതാണെന്ന് വരുത്തി തീത്തതും അത് രാഷ്ട്രിയ ലാഭത്തിനു ഉപയോഗിക്കാമെന്ന് തീരുമാനിച്ചതും ആരുടെ അജണ്ട യാണ്? തസ്ലിമ ‍ 'ലജ്ജ' എഴുതിയതിനാല്‍ ആട്ടിയോടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. മുഹമ്മധിനെതിരായി കാര്‍ട്ടൂണ്‍ വരച്ച കലാകാരന്‍ മാപ്പ് പറയേണ്ടി വരുന്നു. അപമാനിക്കപ്പെട്ടുവെന്നു കരുതുന്ന മുസ്ലിം മതവിഭാഗ ത്തിനു പ്രതിക്ഷേധിക്കാനുള്ള അവകാശമുണ്ട്‌. അതിലും കുറയാത്ത അവകാശം ഹുസൈന്റെ കാര്യത്തില്‍ ഹിന്ദു മതവിഭാഗത്തിനുമുണ്ട്. കലാകാരനെയും എഴുത്തുകാരനെയും നാടുകടത്താനും തൂക്കിലീടാനുമെന്ന വിധം അത് ഭ്രാന്തമാവരുതെന്നു മാത്രം.




ഹുസൈന്‍ മറ്റൊരു മതത്തിനെതിരായി വരച്ചാല്‍ പ്രതിഷേധമുണ്ടാവുന്നത് ന്യൂനപക്ഷതിനെതിരായ അക്രമമാവുന്നതും, സ്വന്തം മതത്തിനെതിരെ എഴുതിയ തസ്ലിമക്കോ മുഹമ്മദിനെ ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിനെതിരായോ ഉള്ള പ്രതികരണങ്ങള്‍ സ്വാഭാവികം മാത്രമാണെന്ന് വരുത്തി തീര്‍ക്കുന്നതും ഇരട്ടത്താപ്പാണ്. ഒരു സമുദായ ത്തിനെതിരെ സമരമായി അത്തരം പ്രതിക്ഷേധത്തെ അവതരിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു സമീപനമല്ല.

അത് തുറന്നുപറയുമ്പോള്‍ നിങ്ങളും ഞാനും മതെതരതത്തിന്റെ കളത്തില്‍ നിന്നും പുറത്താവുകയും മതത്തിനെതിരായി ഗൂഢാലോചന നടത്തുന്നവരാണെന്ന് മുദ്ര കുത്തപെടുകയും ചെയ്യപെട്ടെക്കാം. അല്ലെങ്കില്‍ അങ്ങനെ ടാര്‍ഗറ്റ് ചെയ്യപെട്ടെക്കുമെന്നു ഭയപ്പെടുകയെങ്കിലും വേണം.

മാധ്യമ സുഹൃത്തുക്കള്‍ക്കിടയിലെ ഒരു ചര്‍ച്ചക്കിടയിലാണ് ഈ വിഷയത്തെ നോക്കി കാണുന്നതിലെ, അല്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നതിനു പിന്നിലെ അപകടകരമായ ഒരു അജണ്ടയെ കുറിച്ച് ചോദ്യങ്ങളു യര്‍ന്നത്‌.

ഒരു മുസ്ലിം സുഹൃത്ത് (മതത്തിന്റെ പേരില്‍ സൌഹൃധം അടയാളപെടുത്തെണ്ടി വന്നതില്‍ ദു:ഖമുണ്ട്.) തികഞ്ഞ മനോവേദനയോടെയും അമര്‍ഷത്തോടെയും പറയുകയുണ്ടായി.ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഏറെ തെറ്റിന്ധരിക്കപെടുകയും പാര്‍ശ്വവല്‍ക്കരിക്കപെടുകയും ചെയ്യപ്പെടുന്ന ഒരു പ്രത്യേക മത വിഭാഗത്തെ കൂടുതല്‍ അരക്ഷിതത്തി ലെക്ക് തള്ളി വിടുകയാണ് ഹുസൈനെ പോലുള്ളവര്‍ ചെയ്യുന്നത് എന്ന്.ഇവിടെ ചര്‍ച്ച ചെയ്യപെടെണ്ട ഒരു വസ്തുതയുണ്ട്.ഹുസൈന്റെ പ്രകോപനപരമായ ചിത്രങ്ങളല്ല പുതിയ വിവാദത്തിന് വഴി വെച്ചത്. ഒരു വ്യക്തി എവിടെ ജീവിക്കണമെന്ന് തീരുമാനിച്ചതിന്റെ പ്രതികരണമായിരുന്നു അതെല്ലാം.
ഹുസൈന് പല കാരണങ്ങള്‍ കൊണ്ട് സ്വന്തം രാജ്യത്ത് താമസിക്കാന്‍ കഴിയാതെ വരുന്നത് ഖേദകരം തന്നെ. പക്ഷെ ഖത്തര്‍ പൌരത്വം സ്വീകരിച്ചതിന്റെ കാരണങ്ങള്‍ മതപരമായിരുന്നില്ല. മൂന്നു സുപ്രധാന പ്രൊജെക്ടുകളുമായി ബന്ധപെട്ടു സ്പോണ്‍സെര്‍ ഷിപ്പും മറ്റു സൌകര്യങ്ങളും ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഖത്തറു മായി അത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടെതു. പോരാത്തതിന് NRI ആയിരിക്കുന്നതിന്റെ നികുതിയിളവുകളും മോഹിപ്പിച്ചു. പല ചാനലുകള്‍ക്കായി നല്‍കിയ അഭിമുഖങ്ങളില്‍ ഹുസൈന്‍ തന്നെ വ്യക്തമാക്കിയതാണിത്. ആര് കേള്‍ക്കാന്‍?

ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു.

വ്യക്തമായ സാമ്പത്തികമായ (കലാപരം കൂടിയായിരിക്കാം, തീര്‍ച്ചയായും) ലക്ഷ്യങ്ങളോടെയുള്ള ഒരു തീരുമാനം എടുക്കാന്‍ അദ്ദേഹത്തിനു അവകാശമുണ്ട്.
അദ്ദേഹത്തിനെതിരായി നിലവിലുള്ള കേസുകളും എതിര്‍പ്പുകളും അതിനു പ്രചോദനമായിട്ടൂണ്ടാവുമെന്നു കരുതാം. എന്നിരുന്നാലും, അദ്ദേഹം പറഞ്ഞ കാരണങ്ങളെ വെള്ളത്തില്‍ വരച്ച വര എന്ന പോലെ ത്രിണവല്‍ക്കരിച്ചു ഇന്ത്യക്കാര്‍ ഒരു 'മുസ്ലിം' കലാകാരനെ പൌരത്വമുപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു എന്ന പ്രതീതി ഉണ്ടാക്കിയെടുത്തതിനു പിന്നില്‍ ആര്?

കല പോലും മതത്തിന്റെ കളം വിട്ടു പുറത്തിറങ്ങാന്‍ മടിക്കുന്ന ഇക്കാലത്ത് വര്‍ഗീയതയുടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉല്സാഹിക്കുന്നത് രാഷ്ട്രിയക്കാര്‍ മാത്രമല്ല.
മതെതരത്വം എന്നത് ന്യൂനപക്ഷപ്രീണനമെന്നു പഠിപ്പിച്ചു വെച്ച രാഷ്ട്രിയവും മതപരവുമായ ലക്ഷ്യങ്ങളുള്ളവര്‍ ഒരു വിഭാഗത്തെയും പുനരുധീകരിക്കുന്നില്ലെന്നതിനു ചരിത്രം സാക്ഷിയാണ്.
ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പരിലാളനകള്‍ ആവശ്യത്തിലേറെ ആസ്വദിക്കുന്ന, പ്രശസ്തിയും സമ്പത്തും നല്‍കുന്ന സുഖങ്ങളില്‍ അഭിരമിക്കുകയും(അതൊരു കുറ്റമല്ല, തീര്‍ച്ചയായും), അതെ സമയം സമൂഹത്തിലെ വിവിധ പ്രശ്നങ്ങളില്‍ തികഞ്ഞ നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന

ഒരാളാണ് ഹുസൈന്‍. അദേഹം ഒരു കലാകാരന്‍ മാത്രമാണ്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണു ഇന്ത്യയിലെ പല വിധ പ്രശ്നങ്ങളില്‍ പെട്ടുഴുലുന്ന ഒരു മതവിഭാഗത്തിന്റെ മാത്രം പ്രതിനിധിയാവുന്നത്? മുസ്ലിം മതസ്ഥനാണെങ്കിലും , ആ മത വിഭാഗത്തിനെതിരായ പല സമയങ്ങളിലുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ ഹുസൈന്‍ പ്രതികരിച്ചതായി അറിവില്ല. ഹുസൈന്‍ മതേതര ഇന്ത്യയെ ആണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ മതസ്വഹാര്‍ദ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്തതായും അറിവില്ല. അതെ സമയം, ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളില്‍ കാലാകാലമായി താല്‍പ്പര കല്ക്ഷികള്‍ കുത്തി വെച്ചുണ്ടാക്കിയ വിടവ് വീര്‍പ്പിച്ചു വലുതാക്കുന്ന രീതിയിലുള്ള സംഭാവനകളെ ഹുസൈന്‍ ചെയ്തിട്ടുള്ളൂ എന്നതാണ് സത്യം. അതു മറച്ചു വെച്ച് മതപരമോ ദേശീയമോ ആയ ഒരു ബിംബമായി അദ്ദേഹത്തെ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ അപകടം മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും മുസ്ലിങ്ങള്‍ അറിയേണ്ടതുണ്ട്. കാരണം, തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് ഇത്തരം ചിഹ്നങ്ങള്‍ അവരുടെ നിലനില്‍പ്പിനു ആവശ്യമാണ്‌. തീവ്രവാദം എങ്ങനെയാണോ യഥാര്‍ത്ഥ മുസ്ലിമിന്റെ ദൈനം ദിന ജീവിതത്തിലെ സമാധാനം ഒരു കാന്‍സര്‍ എന്ന പോലെ കാര്‍ന്നു തിന്നു അവരെ സുരക്ഷിതരല്ലാ ത്തവരും സംശയത്തിന്റെ മുനയില്‍ ജീവിക്കുന്നവരും ആക്കിയതെന്നതിനു വര്‍ത്തമാനകാല സംഭവങ്ങള്‍ തന്നെ ഉദാഹരണമാണ്.

ഹുസൈനെതിരായ ആരോപണങ്ങളില്‍ പ്രധാനം ഹിന്ദു ദൈവങ്ങളെ നന്ഗ്നമായും അപമാനിക്കുന്ന രീതിയിലും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.
നഗ്നത പാപമാണെന്ന ധാരണ അടിച്ചെല്‍പ്പിക്കപ്പെട്ട സമൂഹമാണ്‌ നമ്മുടേത്‌. ആ യഥാര്ത്യത്തെ പല രീതിയില്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥയെ വെല്ലു വിളിക്കുന്ന ശ്രമങ്ങളെയെല്ലാം നമ്മള്‍ എതിര്‍ക്കുന്നു.. 'അശ്ലീല'മെന്നു മുദ്ര കുത്തുന്നു. ഹുസൈന്റെ ചിത്രങ്ങളിലെ നഗ്നത ഒരിക്കലും ചോദ്യം ചെയ്യപെടെണ്ടതല്ല.

ഇന്ത്യന്‍ സംസ്കാരത്തിന്റെ ചിഹ്നങ്ങളായി കണക്കാക്കപെടുന്ന ശില്പങ്ങളും ചിത്രങ്ങളും കലയിലെ നഗ്നത ഇരുപത്തോന്നാം നൂറ്റാണ്ടിലെ അത്ഭുത പ്രതിഭാസമോന്നുമല്ലെന്നതിനു തെളിവാണ്.ഹുസൈന്‍ 'അനുകൂലികള്‍' വാദിക്കുന്ന പോലെ ഖജുരാഹോ ചിത്രങ്ങള്‍ ഹിന്ദു ദൈവങ്ങളുടെ നഗ്നതയല്ല പ്രതിനിധാനം ചെയ്യുന്നതെങ്കിലും.

ശ്രീരാമന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ കുറിച്ച് പ്രതിപാദിക്കുന്ന പുരാണ കൃതികളു വായിക്കുമ്പോള്‍ സീതയും ഹനുമാനും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന 'കല'യെ സൃഷ്ടിക്കാന്‍ ഉത്ബോധമുണ്ടാവുന്നത് വികലമായ ലൈംഗിക ചോധനയുടെ പ്രതിഫലനം മാത്രമായേ കാണാനാവു. യഥാര്‍ത്ഥ ഇസ്ലാം മതസ്ഥരും ക്രിസ്ത്യാനികളും, അവരെത്ര തന്നെ കലാകാരന്‍റെ അഭിപ്രായസ്വാതന്ത്രം മാനിക്കുന്നവരായാലും, അത്തര മൊരു കലാ സൃഷ്ടിയില്‍ ആഹ്ലാദം കണ്ടെത്തുമെന്ന് കരുതാന്‍ വയ്യ. ഹുസൈന്‍ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിനെയോ യേശുവിനെയോ നഗ്നരായി വരക്കുന്നതോ, ആ മതവിഭാഗങ്ങളുടെ ദൈവീക സ്ഥാനത്തുള്ളവരുടെ രതി 'വികല'മായ രീതിയില്‍ അവതരിപ്പിക്കുന്നതോ അല്ല ഇതിന്റെ പ്രതിവിധി.

എന്തു വരക്കണമെന്നത് ഹുസൈന്റെ വ്യക്തിപരമായ തീരുമാനം. അത്തരം കല സൃഷ്ടി മഹത്തരമാണെന്നു വാദിക്കുകയും അങ്ങനെ വരച്ചത് കൊണ്ട് മാത്രം ഹുസൈന്‍ മഹാനും ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നിടത്താണ് അപകടം.

ഹുസൈന്‍ നിര്‍മ്മിച്ച സിനിമയിലെ ഒരു ഗാനത്തിന്റെ വരികള്‍ മുസ്ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണമുണ്ടായപ്പോള്‍ അദ്ദേഹം അതു പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഇതേ സമീപനം ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല, ഹിറ്റ്ലരെ നഗ്നനാക്കി വരച്ചതിന്റെ കാരണമായി ഹുസൈന്‍ പറഞ്ഞതായി കേട്ടത് അയാളെ വെറുക്കുന്നു എന്നാണ്.

തീവ്ര ഹിന്ദുത്വമോ ദൈവ സങ്കല്പ്പത്തെ ബിംബവല്ക്കരിക്കുന്നതിനോട് യോജിക്കുകയോ ചെയ്യാത്ത ഒരാള്‍ക്ക്, മതങ്ങളെ മനുഷ്യത്തത്തെ മീതെ പ്രതിഷ്ടിക്കാത്ത ചുരുക്കം ചിലര്‍ക്ക് ചിലതെല്ലാം ചോദിക്കാനുണ്ട്.

കലയ്ക്ക് വേണ്ടി വാദിക്കുന്നവരോടല്ല , ഹുസൈന് വേണ്ടി വാളോങ്ങുന്നവരോടാണ് ചോദ്യം.

ഒരു പ്രത്യേക മതവിഭാഗത്തിന്റെ , അവരുടെ പക്ഷം ഏതുമാവട്ടെ, വിശ്വാസങ്ങളെ 'ബലഹീന'മാക്കി സാമൂഹികമായ ദുരവസ്തയിലേക്ക് എത്തിക്കുന്ന കലാ സൃഷ്ടി എങ്ങനെ മഹാത്തരമാവും?

തന്റെ പ്രതിഭ സാമൂഹികമായ നന്മക്ക് ഉപയോഗിക്കണമോ വേണ്ടയോ എന്നത് വ്യക്തി നിഷ്ടമാണ്. കല കലക്ക് വേണ്ടി മാത്രെമെന്നു (Art for art's sake) വാദിക്കുകയുമാവാം. എങ്കിലും സമൂഹത്തില്‍ സംഘര്‍ഷം (Rift) സൃഷ്ടിക്കുന്ന കലയെ ഉത്പ്പാധിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് മഹാനാവുന്നത്?

അസംഘടിതമായ ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും പാര്‍ശ്വവല്‍ക്കരിക്കപെട്ട ന്യൂനപക്ഷത്തിനു വേണ്ടി നില കൊള്ളനും അതിനു താല്‍പ്പര്യമുള്ളവര്‍ക്ക് അവകാശമുണ്ട്‌. പരസ്പരം പോരടിക്കാന്‍ മതവും കലയും ചട്ടുകമാക്കി മാറ്റുന്നത് ആര്‍പ്പുവിളികളോടെ സ്വീകരിക്കാന്‍ പുതിയ തലമുറയിലെ പ്രതിനിധികളെ തയ്യാറാക്കിയെടുക്കു ന്നതിനു ഇത്തരം വിവാദങ്ങള്‍ സഹായകരമാവുന്നു എന്നതാണ് ദൌര്‍ഭാഗ്യകരം .

ഹുസൈനെ പോലുള്ള ഇരയെ കാണിച്ചു കൂടുതല്‍ ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ തീവ്ര മതവാദികളും, 'മതേതര ഫണ്ടമെന്റലിസ്റ്റുകളും ( Secular fundamentalists) കൈകോര്‍ത്തിരിക്കുന്നു. അതിലെ കാപട്യം തിരിച്ചറിയാത്തിടത്തോളം ന്യൂനപക്ഷത്തിന്റെ അവകാശസമരങ്ങള്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി തന്നെ നിലനില്‍ക്കൂകയും ആരോഗ്യകരമായ ചെറുത്തുനില്‍പ്പിന്റെ അന്തരീക്ഷം പോലും അപ്രത്യക്ഷമാവുകയും ചെയ്യും.

അത്തരം യുദ്ധങ്ങള്‍ ആവേശം കൊള്ളിക്കുന്നത്‌ മതേതരത്വം അലങ്കാരമായാണിഞ്ഞു വര്‍ഗീയതയുടെ കലക്കവെള്ളത്തില്‍ വോട്ടു പിടിക്കാനിറങ്ങുന്നവരെ മാത്രമാണ്.നെറ്റിയില്‍ രക്തവര്‍ണമുള്ള തിലകവും കയ്യില്‍ ത്രിശൂലമുള്ള 'മത സംരക്ഷക'രുടെ ആര്‍പ്പുവിളിയും മത ഭ്രാന്ത്‌ കൊണ്ട് അന്ധരായി മനുഷ്യക്കുരുതി നടത്തുന്നവരുടെ 'ജിഹാദ് ' വിളിയും മനുഷ്യത്വത്തിന്റെ പച്ചപ്പ്‌ ഇനിയും നഷ്ടമാവാത്തവരുടെ മനസ്സില്‍ നിറക്കുന്ന ആശങ്ക ഒന്നുതന്നെയാണ്

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. When you do a well studied article, you are losing "ashitha" touch. Other wise the article is good.

    ReplyDelete

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore