Thursday, October 7, 2010

penjeevitham

ഒരു 'വെറും' പെണ്‍ കഥ -- published on http://www.nattupacha.com/


സുഹൃത്തേ, ഞാനൊരു പെണ്ണാണ്‌.

പെണ്ണെന്നു വെച്ചാല്‍ സിനിമയിലൊക്കെ കേള്‍ക്കുന്ന പോലെ ' ഓ നീ വെറുമൊരു പെണ്ണ്' എന്ന് നിങ്ങള്‍ രഹസ്യമായെങ്കിലും പുച്ഛിച്ചേക്കാം. പറഞ്ഞിട്ട് കാര്യമില്ല.

നമ്മുടെ നാട്ടിലെ ഒരു വിധം പെണ്ണുങ്ങളുടെയെല്ലാം ജീവിതം ഒരു 'വെറും' പെണ്‍ ജീവിതം തന്നെയാണ്. ഇത് ഇത്ര പറയാന്‍ മാത്രമുണ്ടോ എന്ന് വാദിച്ചേക്കാം. ഒരു പെണ്‍ കഥ ചുരുക്കി പറയുമ്പോള്‍ ചിലതെല്ലാം വിട്ടു പറയാന്‍ പറ്റില്ലല്ലോ. എങ്കിലും സുഹൃത്തേ ഇത്രയെങ്കിലും പറയുന്നത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.




പെണ്ണായി പിറന്നു. ഓരോ കുഞ്ഞു പിറക്കുമ്പോഴും അത് ആണ്‍കുഞ്ഞായിരിക്കുമെന്ന ഒരു 'നിര്‍ദോഷമായ' പ്രതീക്ഷ അന്തരീക്ഷത്തില്‍ പാറിനടക്കുന്നണ്ടാവും. കുറ്റം പറയാനാവില്ല. ചുറ്റും പെരുകുന്ന ബാധ്യതകളോടുള്ള അച്ഛന്റെയും അമ്മയുടെയും വേവലാതികള്‍ എനിക്കൊപ്പം വളര്‍ന്നു. എപ്പോഴും കുഞ്ഞുടുപ്പുകളില്‍ പൊതിഞ്ഞും കവിളില്‍ പൊട്ടു കുത്തിയും അമ്മയെന്നെ 'പെണ്‍കുട്ടിയാക്കി'.

ഇടയ്ക്കിടെ മകള്‍ ഇത്തിരി കറുത്ത് പോയതിന്റെ സങ്കടങ്ങള്‍ അയല്‍ക്കാരോട് പങ്കുവെച്ചു. തൊലി അല്പം കറുപ്പിച്ചു വിട്ട ദൈവത്തിന്റെ കുരുത്തക്കേടിനു കുറെ സഹിക്കേണ്ടി വന്നത് കൊണ്ടാവാം. കറുപ്പിന്റെ ഏഴഴക് കണ്ടെത്താന്‍ ഒരാള്‍ വരാന്‍ മുപ്പതു വര്‍ഷത്തോളം പുരനിറഞ്ഞു കെട്ടാച്ചരക്കായി കാത്തുനില്‍ക്കേണ്ടി വന്ന കാലം അത്ര പെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ?

അമ്മ പറയും പോലെ, ഒന്നോര്‍ത്താല്‍ കറുത്ത പെണ്ണുങ്ങളുടെ ജീവിതം എത്ര അലക്കിയാലും വെളുക്കാത്ത വിഴുപ്പു പോലെയാണ്.

എങ്കിലും പറയാതിരിക്കാന്‍ വയ്യ. എത്ര പേരുടെ സന്‍മനസ്സു കൊണ്ടാണ് ഒരു പെണ്‍ ജീവിതം പിച്ച വെച്ച് തുടങ്ങുന്നത്!

തമിഴ് നാട്ടിലെ ഉള്‍ഗ്രാമങ്ങളിലെ ചില അമ്മ മാരെ പോലെ നെന്മണി വായിലിട്ട്, കൊന്ന് കളഞ്ഞില്ലല്ലോ! വഴിയോരത്തെവിടെയെങ്കിലും വലിച്ചെറിയാന്‍ ചുറ്റുമുള്ളവര്‍ നിര്‍ബന്ധിച്ചില്ലല്ലോ !

മുറ്റത്തെ മാവിന്‍ ചുവടായിരുന്നു കളിസ്ഥലം.

ലിംഗവിവേചനത്തിന്റെ ആദ്യ പാഠങ്ങള്‍ ജീനുകളില്‍ തന്നെ കുടി കൊള്ളുന്നു. സമൂഹത്തില്‍ പെണ്ണിടങ്ങള്‍ നിശ്ചയിക്കപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണെന്ന പാഠം പഠിച്ചു തുടങ്ങുന്നത് ഇവിടെ നിന്നാണ്.

മണ്ണ് കൊണ്ട് അതിരിട്ട വീടായിരുന്നു. ഞാന്‍ അടുപ്പ് കൂട്ടി അടുക്കളയും അകത്തളങ്ങളും ഒരുക്കുമ്പോള്‍ ആണ്‍ പ്രജകള്‍ പുറത്തേക്കുള്ള വാതിലുകളും ജനലുകളും അടയാളപ്പെടുത്തി.

ഭക്ഷണം തേടിപിടിച്ചു കൊണ്ട് വരേണ്ടതിന്റെ ചരിത്ര നിയോഗം തിരിച്ചറിഞ്ഞു അവര്‍ പുറം ലോകങ്ങളിക്ക് യാത്രകള്‍ പോയി.

കയ്യും കണ്ണും പോയ പെണ്‍പാവക്കുട്ടികളെ തോളിലേറ്റി ഉടുപ്പിനു മീതെ ചുറ്റിയ ദുപ്പട്ടയൊതുക്കി വല്ലപ്പോഴും 'ബാക്ക് സീറ്റിലിരുന്നു' ഞാന്‍ പുറം ലോകം കണ്ടു.

വലുതാവുമ്പോള്‍ അമ്മയെ പോലെ സാരി ചുറ്റി, ചോറും കൂട്ടാനും വെച്ച് വീട് വൃത്തിയാക്കി, വീട്ടുകാരെ നോക്കി ജീവിക്കുന്നതിനെ കുറിച്ച് സ്വപങ്ങള്‍ കണ്ടു. കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ഒരു ടീച്ചറോ മറ്റോ ആവാമെന്ന സ്വപ്നം തന്നത് സാരി എന്ന അത്ഭുത തുണി ക്കഷ്ണമാണ്.
തുണിയലക്കി, പാത്രങ്ങള്‍ കഴുകി ജീവിതത്തിന്റെ എച്ചില്‍ മണവും അഴുക്കുകളും കൂടികലര്‍ന്ന ജീവിത പാഠങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍, ആണ്‍കൂട്ടം ജീവിതം ഒരു ആഘോഷതിമിര്‍പ്പോടെ, ഒരു പന്തുകളിയിലെന്ന പോലെ തട്ടിക്കളിച്ചു.

സ്വതന്ത്രമായ ചലനങ്ങളോടെ ഓടിക്കളിക്കാതിരിക്കാനും ഉറക്കെ ചിരിച്ചു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാനും പല കണ്ണുകളുടെ മേല്നോട്ടമുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയില്‍ നിന്നും സ്ത്രീയിലേക്കുള്ള വളര്‍‍ച്ച ഒരു ഉയര്‍ച്ചയല്ല സുഹൃത്തേ. ഫാള്‍ ഇന്‍ ലവ് എന്നൊക്കെ പറയുന്ന പോലെ കുറച്ചു സ്വാതന്ത്ര്യങ്ങളില്‍ നിന്നും കൂടുതല്‍ വിലക്കുകളിലേക്കുള്ള ഒരു വളര്‍ച്ചയാണ്. ആര്‍ത്തവ രക്തത്തിന്റെ നനവില്‍ ഒരു കൌമാരക്കാരി വിറയലോടെ തിരിച്ചറിയുന്നത്‌ ഒരു പെണ്‍ജീവിതത്തിന്റെ പല വേദനകള്‍ കൂടിയാണെന്ന് പറയുന്നത് അതിശയോക്തിയാവില്ല.

വഴി നീളെ പിന്തുടരുന്ന കണ്ണുകളെ വിവശതയോടെയും പേടി കലര്‍ന നാണത്തോടെയും സ്വീകരിച്ചു. എനിക്ക് മുമ്പേ നടന്ന കാലടികളില്‍ പ്രണയത്തിന്റെ മാത്രമല്ല, വിരഹത്തിന്റെയും ചതിയുടെയും പാടുകളുണ്ട്. ബലാത്സംഗങ്ങളുടെ, സ്ത്രീധന മരണങ്ങളുടെ, അച്ഛന്‍ മകളെ പിച്ചിക്കീറുന്നതിന്റെ വാര്‍ത്തകളിലൂടെ പുലര്‍ന്ന ദിനങ്ങളിലെല്ലാം അരക്ഷിതത്വം കുളത്തിലെ പായല്‍ പോലെ എന്നെ പൊതിഞ്ഞു നിന്നു. എന്നിട്ടും ആണ്‍സ്വരത്തിന്റെ ഇടര്‍ച്ചയേയും, മുഴക്കത്തെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് കഴിവുകേടാണെന്ന് നീ പറയരുത്. നിന്റെ പ്രണയത്തിനു നിറം ചേര്‍ത്ത് കൊണ്ടാണ് ഞാന്‍ എന്റെ ജിവിതത്തെ തിരിച്ചറിയുന്നത്‌. നിന്റെ ശരീരത്തിന്റെ മാത്രം പ്രണയം അതു കൊണ്ടാണ് പലപ്പോഴും ഞാന്‍ അറിയാതെ പോയത്.
ശരീരത്തെക്കുറിച്ച് വേവലാതിപ്പെടാതെ ഒരു പെണ്ണിന്റെയും പകലിരുട്ടി വെളുക്കുന്നില്ല സുഹൃത്തേ. ഓ ഈ പെണ്ണുങ്ങള്‍ക്ക് എന്താണ് ഇത്ര പ്രശ്നമെന്തെന്നു ചോദിച്ചേക്കാം! ചുമലില്‍ നിന്നൂര്‍ന്നു വീഴുന്ന ദുപ്പട്ടയെക്കുറിച്ചുള്ള ആധിയില്‍ തുടങ്ങി, ഒന്ന് കുനിയുമ്പോള്‍, ഹോട്ടലുകളുടെ വാഷ്‌ റൂമില്‍, തുണിക്കടകളുടെ ട്രയല്‍ റൂമുകളില്‍ തുറന്നു വെച്ചേക്കാവുന്ന കാമറക്കണ്ണുകള്‍ ജീവിതത്തെ തകര്‍ത്തു കളയുമെന്ന് ഭയപെടാതെ എങ്ങനെ ജീവിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്?

പെണ്ണിനെ ശരീരത്തിന്റെ അളവുകളിലൊതുക്കി മാത്രം കാണുന്നതില്‍ നിന്നു കുറെയൊക്കെ മാറിയെന്നു നിങ്ങള്‍ സമ്മതിച്ചേക്കും. നല്ല സൌഹൃദങ്ങളുണ്ട്, പ്രണയങ്ങളുണ്ട്. എല്ലാ ബന്ധങ്ങളുടെയും ഊഷ്മളത മനസ്സിലാക്കി തന്നത് കരുത്തുള്ള, ആണത്തമുള്ള ചില മനസ്സുകളാണ്. എന്നിരുന്നാലും, പറയാതെ വയ്യ, അദൃശ്യമായ ഒരു ചരടിനാല്‍ ബന്ധിപ്പിക്കപ്പെട്ട നാം, ഓരോ നിമിഷവും തെറ്റിദ്ധരിക്കപ്പെട്ടു. നീ ആണും ഞാന്‍ പെണ്ണും ആയതിനാല്‍ നമുക്ക് പാഥേയം പങ്കു വെക്കുവാന്‍ മരത്തണലുകളില്ല. നമുക്കിടയില്‍ ഒരിക്കലും ജനിക്കാത്ത പ്രേമത്തെ, കാമത്തെ. ഈ സമൂഹമെങ്ങനെയാണ് ഭൂത കണ്ണാടി വെച്ച് കണ്ടുപിടിച്ചത്? വര്‍ഷമെത്ര കഴിഞ്ഞാലും, ഭാരതപുഴയിലെത്ര വെള്ളമൊഴുകിയാലും ആണ്‍ പെണ്‍ സൌഹൃദങ്ങള്‍ക്ക് ആയുസ്സില്ലാതെ പോവുന്നു. പറന്നുയരാന്‍ ശ്രമിക്കുമ്പോളെല്ലാം കാലുകളില്‍ മുറുകുന്ന അദൃശ്യമായ കെട്ടുപാടുകളെ കുറിച്ച് ഓര്‍ത്തു വേദനിക്കുന്ന ഒരായിരം മനസ്സുകളുണ്ട്‌.
നാട് വിട്ടു പല സ്ഥലങ്ങളില്‍ പോയി പഠിക്കുന്നതും ജോലി ചെയ്യുന്നതും ദൂരയാത്രകള്‍ ചെയ്യുന്നതുമെല്ലാം ഞങ്ങള്‍ ചോദിച്ചു വാങ്ങിയ സ്വാതന്ത്ര്യങ്ങളാ‍ാണ്. എങ്കിലും രാത്രിയാത്ര ചെയ്യുന്ന പെണ്ണ് അന്നും ഇന്നും 'അപഥ സഞ്ചാരിണിയും' എന്തിനും തുനിഞ്ഞ് ഇറങ്ങിയവളും ഒക്കെ തന്നെ ആണ്. അല്ലെങ്കില്‍, ബസ്‌ സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ തേടിവരുന്ന സംശയ ദൃഷ്ടികളുടെയും വൃത്തി കെട്ട കമന്റുകളുടെയുമൊക്കെ എണ്ണം ഇത്തിരിയെങ്കിലും കുറഞ്ഞേനെ.
സുഹൃത്തേ, ഞങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. വായിക്കുകയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ബന്ധങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവിനെയും കുട്ടികളെയും പരിചരിക്കുന്നതിനും അടുക്കളപ്പണി ചെയ്യുന്നതിനപ്പുറം ഞങ്ങള്‍ക്ക് ജീവിതത്തെ കുറിച്ച്, കുടുംബത്തെ കുറിച്ച്, ലൈംഗിഗ്കതയെകുറിച്ചു ചില സങ്കല്പ്പങ്ങളുണ്ട്.
ഞങ്ങളുടെ സ്വാതന്ത്ര്യം ചിലര്‍ ബ്രാ കത്തിച്ചും ആണുങ്ങളെ വെറുക്കുന്ന 'ഫെമിനിസം' പറഞ്ഞും മാത്രം സ്ഥാപിച്ചെടുത്തതല്ല, സുഹൃത്തെ, ഒന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. കാറ്റു കടക്കുന്ന മുറികള്‍ മോഹിച്ചു, ചരടുകളില്ലാത്ത ബന്ധങ്ങള്‍ ആഗ്രഹിച്ചു, സ്വപനങ്ങള്‍ക്ക് ചോരയും നീരും കൊടുത്ത് ഞങ്ങളും ഈ ജീവിക്കുകയാണ് ഈ പെണ്‍ജീവിതം.

1 comment:

  1. its a good post but the word "suhruthe" used repeatedly makes reading little uneasy..chinthichal manassinu sugam kittunna orutharam kittaatha topic aanu...satyangal aanu...mudravaakyam vilikal pole ezhuthunnathinekkal kurachu koodi nallathu rethiyil chila maattangal varuthunnathaanu...ennu thonnunnu...alle???anyways relevant thought....nice....

    ReplyDelete

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore